Tuesday, July 24, 2018

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു
നമ്മൾ
മീശ പിരിച്ചു പിരിച്ചൂ.....

മൂക്കേൽ തൊട്ടു കളിച്ചൂ
പിന്നെ
മീശ വടിച്ചു കളഞ്ഞൂ....

ആഞ്ഞൂ പിടിച്ചു വലിച്ചൂ
നമ്മുടെ
ബോധക്കേടിന്ററ്റം...

മുടിയത് മൂലം മുടിയന്മാരാൽ
നാണക്കേടിതു
പല വിധമയ്യോ നാട്ടിൽ.....

               നവാസ് അത്തോളി

Saturday, September 16, 2017

ഇന്നലെകളിൽ നിന്ന്

പണ്ട് നാട്ടുപാതയുടെയോരത്ത'
ആളേറുന്ന നേരത്ത്
നാൽക്കാലികളാവുന്ന
ഇരുകാലികൾ
ഏറെയുണ്ടായിരുന്നു....

പോലീസ് ശിവേട്ടൻ
കോലായിലാരോ 
കൊന്നിട്ട റഫീക്ക്
കളരി ഭാസ്കരൻ
അങ്ങിനെയങ്ങനെ:...

പിന്നെ
നഴ്സറിയിലെ
അവസാന ദിനം
കൊച്ചുങ്ങൾ കുപ്പി
പൊട്ടിക്കാൻ തുടങ്ങിയപ്പോഴാണെന്ന്
തോന്നുന്നു
അവരെല്ലാം
മാളങ്ങളിലേക്ക് വലിഞ്ഞത്

കുനിയിൽ കുളത്തിൽ
ആണുങ്ങളുടെയും
പെണ്ണുങ്ങളുടെയും
കടവിന് നടുവിലിരുന്ന്
ചൂണ്ടയാലും കണ്ണാലും
മീൻ പിടിച്ചാണ്
ഷൈജുവിന്  കോങ്കണ്ണായത്

സണ്ണി ലിയോണുറങ്ങുന്ന
കൊച്ചു ഫോണുകൾ
കീശകളിൽ നിറഞ്ഞത്
കൊണ്ടായിരിക്കണം
കുളത്തിലെയും പടവിലെയും
മീനുകൾ രക്ഷപ്പെട്ടത്


തറവാട്ടുകാരനായ
തടിച്ച പോക്കിരി
പൊടിമീശക്കാരുടെ
ഗുണ്ടാസംഘങ്ങൾക്കാണ്
വഴി മാറിയത്......

എ ആർ കൊട്ടകയിലെ
മൂട്ടക്കുഞ്ഞുങ്ങളും
മോഹനേട്ടനും
നാരായണേട്ടനും
ടൊറന്റിലും
പെൻഡ്രൈവിലുമാണ്
മറഞ്ഞത്....


ഇന്നലെകളിൽ നിന്ന്
ഇന്നിലേക്ക് മറിഞ്ഞു വീണ
ഈ ഗോവണിയിൽ
കയറി നിന്ന്
പക്ഷേ ഞാൻ തിരയുന്നത്
എന്നെ തന്നെയാണ് .........

Friday, September 1, 2017

മോഹങ്ങൾ....

കഅബ ഷെരീഫിന്റെ
കില്ലകൾ ചുംബിച്ചു
കൊതി തീരാത്തൊരു
തെന്നലായെന്നും -

പുണ്യം നിറഞ്ഞുള്ള
ഹറമിന്റെ  ചുറ്റും
നിത്യം ത്വവാഫിൽ
മുഴുകുവാൻ മോഹം ...

നാഥാ നിൻ വിളിക്കുത്തരം
നൽകുവാൻ
കാത്തിരിപ്പാണ് ഞാൻ
കർമ്മഭൂവിൽ ...

ലബ്ബയ്ക്കയോതുന്നു
ഖൽബിലെ പാട്ടുകാർ
തുടിക്കുന്നു നെഞ്ചകം
കൂട്ടത്തിലെത്തുവാൻ .....

പ്രാണന്റെ
പ്രാണനാമെന്റെ
റസൂലിന്റെ
ശബ്ദം മുഴങ്ങിയ
വീഥികൾ കാണണം...

സഫ മർവ കുന്നിൽ
പാദം പതിച്ചെൻറെ
സിരയിലൂടൊഴുകണം
ഓർമ്മ തന്നരുവികൾ...

ഒരു പിടി മണലെനന്റെ
കയ്യിലെടുത്തു ഞാൻ
ആർദ്രമായ് ചോദിക്കും
നിനക്കെന്തു ഭാഗ്യങ്ങൾ
എന്തെന്തു ഭാഗ്യങ്ങൾ ....

ഏതേതു പാദങ്ങൾ
നിന്നിൽ  പുളകമായ്
ഏതേതു രംഗങ്ങൾ
നിന്നിൽ ഹർഷമായ്

എന്റെ ബിലാലിനെ
പൊള്ളിച്ച സങ്കടം
മധുരമാം ബാങ്കൊലി
ദൂരെയെറിഞ്ഞില്ലേ .....

പിന്നെയെൻ മക്കയെ
പിരിയുന്ന മുൻപേ
പിരിയുന്ന
പ്രാണനാണെന്നുമെൻ
സ്വപ്നം

Wednesday, May 17, 2017

കാഴ്ചയ്ക്കപ്പുറം




നോക്കൂ ഞാനീ-
ചില്ലു ജാലകത്തിനിപ്പുറത്ത്
അത് തന്നെയാണ് കണ്ടു
കൊണ്ടിരിക്കുന്നത്...........

ജാലകത്തിനുള്ളിലൂടെ
നീ കാണുന്ന അതേ  ദൃശ്യങ്ങൾ...

ശീതീകരിച്ച  മുറിയിലെ
നിന്റെ കാഴ്ചയുടെ രസതന്ത്രം
പക്ഷെ  എന്റെയിടത്തു ,
അല്ലെങ്കിൽ ഞങ്ങളുടെയിടങ്ങളിൽ
മാറുവാനുള്ളതാണെന്നതാണ് മാറ്റം ...
 
അല്ലെങ്കിൽ സുഹൃത്തേ
ഇങ്ങനെയും പറയാം ...

കാഴ്ച്ചയുടെ പരിധി
പുനർ നിർവചിച്ചു
നീയൊന്നു  പിറകിലോട്ടു മാറിയാൽ
ഞാനും കാഴ്ച്ചയായി മാറിടും ......



                              നവാസ് അത്തോളി



Sunday, April 9, 2017

ഉച്ചഭാഷിണി



ച്ചഭാഷിണിയുടെ
വലിയ വാവട്ടം
കേൾപ്പിക്കാൻ മാത്രമുള്ളതാണ്....

കൂടുതൽ ഉച്ചത്തിൽ
കൂടുതൽ കാതുകളിൽ..

ഇടതന്റെ വലതന്റെ
മതത്തിന്റെ യുക്തന്റെ
പക്ഷങ്ങളിൽ, പക്ഷേ-
പക്ഷങ്ങളില്ലാതെ....

തിരിച്ചെന്തെങ്കിലും
കേൾക്കുക എന്നതും
കാതുകളുണ്ടാവുകയെന്നതും
ജന്മഭാവമല്ല താനും.....

പക്ഷേ,
പറഞ്ഞ് പറഞ്ഞ്
ഭരണകൂടങ്ങൾ പ്രമാണികളുടെ
ഉച്ചഭാഷിണികൾ 
മാത്രമായി തീരുന്നിടത്ത്-
പ്രജകൾ കർണ്ണപുടങ്ങൾ
സ്വയം തകർത്താണ്
ശബ്ദങ്ങളിൽ നിന്ന്
മോചനം നേടുന്നത്......




                                      നവാസ് അത്തോളി




                                                                           ചിത്രം ഗൂഗിളിൽ നിന്നും ........

Saturday, December 10, 2016

നഗ്നനാണ്


അന്ന്
രാജാവിനെ
നഗ്നനാക്കിയത്
നെയ്ത്തുകാരന്റെ
ബുദ്ധിയായിരുന്നു-

ഇന്ന്
കാഴ്ചയുടെ
രസതന്ത്രത്തിൽ
രാജ്യസ്നേഹത്തിന്റെ
ചാന്ത് ചേർത്ത്
രാജ്യത്തെയും
വിഡ്ഢിയായ രാജാവിനെയും
നഗ്നമാക്കുന്നത്
പഴയ നെയ്ത്തുകാരന്റെ
പുതു ജന്മങ്ങളും....

പക്ഷേ
സത്യം വിളിച്ചു പറയാൻ
ആൾക്കൂട്ടത്തിനിടയിൽ
പഴയ കുട്ടിയെ
ഇന്നും തിരയുന്ന
നമ്മളേക്കാൾ വലിയ
വിഡ്ഡികൾ ആരുണ്ട്....


       നവാസ് അത്തോളി
     

Thursday, September 29, 2016

നീതി...

ഒരു പുലരി ,
മഞ്ഞു തുള്ളി
തളിരിലയും.....

മഞ്ഞിളം കുളിരിൽ
കുഞ്ഞിളം തളിര്
ഉൾപുളകമാർന്നും..

സൂര്യാംശുവേറ്റേറെ -
നാണമായ് ചൂളി
മഞ്ഞിൻ കണമോ
കൂനിയിരുന്നു...

തുമ്പമലരു പോൽ
കുഞ്ഞിളം വിരലുകൾ
പൂക്കളിറുക്കുന്നു
പാട്ടുകൾ പാടുന്നു...

തന്നിളം കൊക്കുകൾ
നീട്ടി ചിലച്ചു കൊണ്ടൊരു
കൊച്ചു കിളിയുടെ
കൊഞ്ചലിന്നീണവും......

ഒരു മാത്ര, സർവ്വവും
മാഞ്ഞു പോയി
വേട്ടയായ്-
തേട്ടമായ്, രോദനവും...

തളിരിന്റെ കുളിരാർന്ന
ശാന്തിപർവ്വം
ഒരു തുള്ളി രുധിരം
കവർന്നെടുത്തു....

പൂക്കൂട തൂങ്ങിയ
പൂവിതൾ മാറിൽ
കോമ്പല്ലു കേറിയ
പാടുകൾ നീളെയായ്...

പടരും വിപത്തിന്റെ
ദ്രംഷ്ട്രകൾ രാകുന്ന
കാരുണ്യമെന്തിന്
കൂട്ടുകാരേ.......

''നീതി " രണ്ടക്ഷരം
"തീനി " യും രണ്ടു താൻ
കൊല്ലുന്ന പാപം
തിന്നുന്ന നീതിയോ....

Sunday, September 25, 2016

ഭക്തമാഹാത്മ്യം

ചില ഭക്തരുണ്ട്
അവർ ദൈവത്തെ
ചിലപ്പോഴങ്ങ് സഹായിച്ച്-
 കളഞ്ഞേക്കും.....

പ്രാർത്ഥനാലയങ്ങളുടെ
മേൽക്കൂരകൾ താങ്ങി നിർത്തുന്ന
പല്ലികളെപ്പോലെ....

ചില ഭക്തരുണ്ട്
അവർ ദൈവത്തിന്
മുൻപേ വിധി പറഞ്ഞേക്കും..

ചിലരുണ്ട്
ദൈവത്തെ
കയറിയങ്ങ് സംരക്ഷിക്കുന്നവർ..

ഇടം വലം തിരിയാതെ
ഇരിക്കെന്റെ ദൈവമേയെന്ന്
വേറെ ചിലർ....

ഈ ഭക്തരുടേതൊന്നുമല്ല
ദൈവമെന്ന്
പക്ഷേ-
നിശ്ശബ്ദമായി വിളിച്ചു പറയുന്നത്
പ്രപഞ്ചം തന്നെയാണ്....

Monday, November 30, 2015

കഴുതകൾക്ക് വേണ്ടിയൊരു ക്ഷമാപണം ...............

ഒരാളൊരു
ജനതയ്ക്കു വേണ്ടിയും
ഒരാളിരു-
 ജീവനുകള്‍ക്ക്  വേണ്ടിയും
ഉയിരേകി
സ്വയമലിഞ്ഞു പോയവര്‍



ഒരു ജീവനാരെങ്കിലും
കാത്താല്‍
മനുഷ്യകുലത്തെ
മുഴുവനും കാത്തെന്നു
വിശുദ്ധ ഗ്രന്ഥം..

മരണത്തിന്റെ
മാലാഖയുടെ
ഇരു ചുമലുകളില്‍
നിത്യതയിലുറങ്ങാന്‍
പോകുന്ന നേരം,-

അവര്‍ കണ്ട-
കനവിന്റെ
കുന്നുകള്‍ക്കിപ്പുറം,-
ശവം തിന്നു
ചീര്‍ക്കുവാന്‍
ആര്‍ക്കുന്നു നമ്മള്‍......

മലം തിന്നു
തള്ളാന്‍
അറക്കാതെ
വായകള്‍........

ഇനിവയ്യ പ്രിയരേ
വെറുതെയിരിക്കാന്‍...
ഇതുവഴി വരാനുള്ള
പ്രളയവും കാണാന്‍.....















Thursday, October 22, 2015

ബീ...........................




ബീഫാണ് പ്രശ്നം...
കണ്‍കളില്‍, ചെവികളില്‍
ശ്വാസമായ്,കൂട്ടമായ്‌
മുന്നിലായ്, പിന്നിലായ്,
ബീഫാണ് പ്രശ്നം...

എരിയുന്ന വയറിലെ
തീയല്ല പ്രശ്നം
കരിയുന്ന വയലിലെ
നോവല്ല പ്രശ്നം..

പിഞ്ചിന്റെ യുടലിലും
രേതസ്സ് വീഴുന്ന-
കുഞ്ഞിളം കനവിനെ
കത്തിയെരിക്കുന്ന-
ഇന്നിന്റെ മുന്നിലും
ബീഫാണ് പ്രശ്നം....!!!!!

ബീഫല്ല പ്രശ്നം-
പോത്തുകളോതുന്ന
വേദങ്ങള്‍ പ്രശ്നം....

അല്ലെങ്കില്‍
വേദങ്ങളോതുന്ന
പോത്തുകള്‍ പ്രശ്നം.....
                                                      നവാസ് അത്തോളി

Tuesday, July 21, 2015

നിന്നോടുമെന്നോടും

ചിത്രം ഗൂഗിളില്‍ നിന്നും

ഇനിയെന്‍റെ പാട്ടിന്‍റെ താളമാക,
നീയെന്‍റെ നേരിന്‍റെ കാവലാക,
ഇന്നിന്‍റെ നോവിലെ തൂവലാകാം..
കണ്ണുകള്‍ പൊള്ളുന്ന കാഴ്ച കാണാം....

ഇനിയേതു തീരമെന്നാര്‍ത്തനാദം,
കടലും കവര്‍ന്നവര്‍ രൌദ്രതാളം
വേരിന്‍റെ നന്മയില്‍ നേരിന്‍റെയുന്മയില്‍-
സര്‍വ്വം തകര്‍ക്കുവാന്‍ കാളകൂടം....

ഓര്‍മ്മതന്‍ മുറ്റത്തെ നന്മ തന്‍ പൂക്കളം,
ഒന്നിച്ചിറുത്തതാം തുമ്പ മലരുകള്‍,
നീയില്ല ഞാനില്ല ചോരക്കളത്തില്‍-
കോമരം തുള്ളുന്ന നമ്മള്‍ മാത്രം.....

ഉള്ളിന്‍റെയുള്ളില്‍ അറിയാതെയെപ്പൊയോ
വെട്ടിയ കൈകളും വെട്ടേറ്റ ജീവനും
തൂക്കും തുലാസിന്‍റെയപ്പുറമിപ്പുറം
തൂക്കിയോ നോക്കിയോ നമ്മള്‍ പോലും

ഇനിയെന്‍റെയുണ്ണിക്ക് മഴ നനഞ്ഞീടുവാന്‍
നീ നിന്‍റെ വാനം വിടര്‍ത്തി നല്ക
ഞാന്‍ നിന്‍റെ പൈതലിന്‍കുഞ്ഞു കരങ്ങളില്‍
നാളെയെ കാക്കും കനവു നല്‍കാം

Saturday, February 14, 2015

പ്രിയ ഡോക്ടർക്ക് .....

കൈയും തലയും പുറത്തിടരുതെന്നു 
ഷാനവാസുമാരോടാണ് 
മുന്നറിയിപ്പ് .....


നാട്ടു നടപ്പനുസരിച്ച് 
ഒരു ഡോക്ടർക്ക്‌ 
കയറാവുന്നത് 
മരുന്ന് കമ്പനികളുടെ 
വാഹനത്തിലും .....


വൃത്തത്തിനു പുറത്തു 
കടക്കുന്നത് 
സൂക്ഷിച്ചാവണം..

ഒരു പത്മശ്രീയുടെ 
പരിധിക്കുള്ളിൽ ...
അല്ലെങ്കിൽ 
പത്തു ലൈകിൻറെ  
നവമാധ്യമത്താളിൽ ...


അവിടെ നിറുത്തണം....
കച്ചവടക്കാരുടെ 
മൂക്കിൻ തുമ്പത്താണ് 
ദേഷ്യം ...
കോടികളാണ് 
മുതൽ മുടക്ക് 
കാടു കയറേണ്ടത് 
നന്മകളാണ്... 
പക്ഷെ കാടിന്റെ മക്കളെ 
കാണരുത് ...

ഇനി നീയുറങ്ങൂ 
അവൻ തരുന്നയിടം 
മാറ്റുവാനാരുമില്ലല്ലോ 
പ്രിയ ഡോക്ടറെ ..................






















Friday, November 7, 2014

ചുംബനം

ഈ ചുംബനമെന്നാല്‍
രതിയാണ്,
രതി മാത്രമാണെന്നുചിലര്‍....


ജനി മൃതികള്‍ക്കിടയില്‍
ഏറ്റവും ഉദാത്തമെന്നു
വേറെ ചിലര്‍....

ചുണ്ടു കൊരുക്കുന്ന
ഗോഷ്ടി ശുദ്ധഭോഷ്ക്കെന്നു
നിര്‍വികാര സത്വര്‍..


ചുംബന സമരം തീര്‍ത്ത-
വാഹന കുരുക്കില്‍
നെഞ്ചുപൊട്ടി മരിച്ചയച്ഛന്‍റെ
കാലില്‍ ചുംബിക്കുമ്പോള്‍-

കംബനമേല്‍ക്കുമോ
സദാചാരത്തിനെന്നെന്‍റെ
പെങ്ങളും.......





Thursday, February 6, 2014







  ലളിത ഗാനം





ഒരു പൂവിതള്‍  നുള്ളി ഞാന്‍ മെല്ലെ
നിന്നെയെറിഞ്ഞപ്പോള്‍ കാറ്റ് ചിരിച്ചു
പ്രണയമാം കുയിലിന്റെ  പാട്ട് കേട്ടല്ലേ-
നിന്‍ മുഖ ശോഭയില്‍ മഴവില്ലുദിച്ചു....

                                                          ( ഒരു പൂവിതള്‍ )
                                         
പൂവുടല്‍ മാറില്‍ ചായുന്ന നേരം
പൂക്കാലമാകെയും നാണിച്ചു നിന്നു..
നീലാംബരമോ നിര്‍വൃതിയാലെ-
നീള്‍മിഴി പൂട്ടി കാതോര്‍ത്തിരുന്നു...

                                                           ( ഒരു പൂവിതള്‍ )

നീയാം കവിതയില്‍ പൂക്കുന്നൊരീണം
മധുമാസ  ചന്ദ്രിക കട്ടെടുത്തില്ലേ-
മാധവമതു കേട്ടു പുളകിതമായി
മലരമ്പനെയ്യാന്‍ സായകമേകി.............

                                                              ( ഒരു പൂവിതള്‍ )

















Friday, November 22, 2013

ജീവിതമെന്നത്‌....

തിടുക്കം കൂട്ടീട്ടെന്തു കാര്യം
ഒരു തുള്ളി മഷിയെ-
ബാക്കിയുള്ളൂ ....


വേഗത്തിലായാലും
വേഗം വെടിഞ്ഞാലും
വാക്കുകള്‍
വരികള്‍ക്കൊരേ  നീളം.

നുണച്ചു കുറിക്കുകയിനിയി -
പ്പേനയാല്‍..
ഓരോ വരിയും
ഓരോ യുഗങ്ങളായ്‌...


പക്ഷെ ചുരുക്കി-
ക്കുറിക്കുക..
പരത്താന്‍ മടിക്കുക.......!!
                     
                                          നവാസ് അത്തോളി

Tuesday, September 3, 2013

ഉത്സവമേളം

നാലുപുരക്കാവിലന്ന് -
നാലാം ഉത്സവമായിരുന്നു
നാണം നിറഞ്ഞൊരു കണ്ണ്-
നെഞ്ചകമാകെ  നിറഞ്ഞ്‌  ......
നാലുപുരക്കാവിലന്ന്-
നാലാം ഉത്സവമായിരുന്നു ...

ചെണ്ടകള്‍ മിണ്ടുന്നതെന്തേ
ചേങ്ങില താളത്തിലെന്തേ-
പുത്തന്‍ വര്‍ണ്ണക്കുടകള്‍ ,
പൂക്കള്‍ നിറയുമിടങ്ങള്‍  ...

മേളം മുറുകി മുറുകി-
മേലേകാവിന്നരികില്‍,
ആല്‍മരചോട്ടിന്‍ തറയില്‍.
വാണിഭചന്ത  തിരക്കില്‍ -
കണ്ടില്ലയൊന്നുമെന്നുള്ളം
കണ്ടതാ പൂര്‍ണേന്ദു  മാത്രം .

ഒരു ക്ഷണം മേലോട്ടു പൊന്തി-
വാനില്‍ നിറഞ്ഞു ചിതറും
പൂത്തിരി വെട്ടത്തില്‍ പോലും
പൂക്കുന്നു നിന്‍ ചിരി തോഴീ ......

മേളം പിരിയുന്ന നേരം
ദൂരെ പിരിയില്ലെ നമ്മള്‍
മോഹങ്ങളെല്ലാം വിരിയും
പൂവാടി ഭൂവിലൊന്നുണ്ടോ..
പൈങ്കിളീ പാടട്ടെ ഞാനീ-
പ്രണയത്തിന്‍ ഗായകന്‍ വീണ്ടും ....


Wednesday, August 21, 2013

നിറതിങ്കള്‍


       ( ഏറെക്കാലം മുമ്പ്, ഇ. വി  .വത്സന്‍  മാസ്റ്റര്‍  സംഗീതം ചെയ്തു പുറത്തിറങ്ങിയ )                                                                     എന്‍റെയൊരു   ലളിത ഗാനം





തിരമാല മെല്ലെ തൊട്ടുചോദിച്ചു
എവിടെ നിന്‍ തോഴി കണ്ടില്ലല്ലോ
മെല്ലെതഴുകി തലോടുന്ന കാറ്റും
മൌനമായ്‌ മെല്ലെ പിരിഞ്ഞു പോയി....
                                                                 (തിരമാല )
ദൂരെ പകലോന്‍ മറയുന്ന ദിക്കില്‍
എരിയുന്നതെന്നുടെ മോഹമാണോ
വാടാത്തപൂവാണ് പ്രണയമേന്നോതി നീ
വാടി കരിഞ്ഞുവോ പൂവനങ്ങള്‍
                                                               (തിരമാല )
ചാരെ നീ നിന്ന നാളിന്‍റെയോര്‍മ്മകള്‍
നിറയുന്ന നെഞ്ചകമിന്നു സ്വന്തം
ആകാശമാകെ നിറയുന്ന ശോകം
ആകെയും പെയ്തു നനഞ്ഞില്ലയോ.............





Friday, July 26, 2013

നമ്മളിങ്ങനെ...............

വഴിയരികിലാരോ കളഞ്ഞിട്ട-
മൂന്നു കുഞ്ഞുങ്ങള്‍,
മൂന്നു പൂച്ചക്കുഞ്ഞുങ്ങള്‍..

കറുപ്പിലെ വെളുപ്പെന്നോ
വെളുപ്പിലെ കറുപ്പെന്നോ
തിരിച്ചറിയാനാവാതെ-
തീരെച്ചെറിയ  മൂന്നു കുഞ്ഞുങ്ങള്‍...

വെളുപ്പില്‍ കറുപ്പ്
കലര്‍ന്നു തുടങ്ങിയ
നേരമായിരുന്നു കാലം

കറുപ്പില്‍ വെളുപ്പ്‌
പടരുന്നതിനു മുന്‍പ്
വഴിയരികില്‍  വന്നു വീണ
ഭാണ്ടം പെറ്റിട്ടതാവണം

തിരക്കാണ് പാത
എനിക്കും നിനക്കും
തിരക്കേറെയെങ്കിലും-

കുതിക്കും ലോകത്തിന്‍
കൂടെ കുതിക്കാത്ത
കവിക്കുണ്ട് നേരം
കദനങ്ങള്‍ കാണുവാന്‍

ഇനിയും തുറക്കാത്ത
കണ്ണുകള്‍ തുരന്നു പോയ്‌,
ചോണനുറുമ്പുകള്‍
കൊണ്ടു പോയ്‌.

വിറക്കും കരങ്ങളാല്‍
കുഞ്ഞുടല്‍ തൊട്ട  കവി-
യറിഞ്ഞു മൂന്നു ഹൃദയങ്ങള്‍....

ഒന്നാം കുരുന്നില്‍ സത്യമെന്നും
രണ്ടാം കുരുന്നില്‍ കരുണയെന്നും
മൂന്നാം കുരുന്നില്‍ സ്നേഹമെന്നും
തുടിക്കും മൂന്നു ഹൃദയങ്ങള്‍.....


പിന്നെയും പിന്നെയും
മനസ്സിന്നടപ്പുകള്‍
തള്ളി തുറക്കുമീ  കുഞ്ഞുങ്ങള്‍
വാഴില്ല  വാണിടം പുലരില്ല
ആരോ കളഞ്ഞിട്ടു വഴിയരികില്‍ ......













Saturday, January 19, 2013

മാധ്യമവിചാരം

കണ്ണാടിയുടെ രസം 
രാസവാക്യങ്ങള്‍ മാറ്റിയെഴുതിയാല്‍ 
കാണുന്നതെന്തായിരിക്കും ..
എങ്ങിനെയെല്ലാമായിരിക്കും ....

ഒരു പട്ടിണിക്കോലത്തിനു-
നേരെ പിടിച്ചപ്പോള്‍
കൊഴുപ്പിന്റെ കനത്ത പാളികള്‍ 
കണ്ടു ലോകം ഞെട്ടിയത്രെ........

ചില യുദ്ധങ്ങളില്‍ 
തലയില്‍ വന്നുവീണത്-
പൂക്കളും മഞ്ഞുതുള്ളികളും
മാത്രമായിരുന്നെന്നും ......

ഗര്‍ഭാശയങ്ങള്‍ 
കുത്തിത്തുരന്നത്
ഒരു മുള്ളെടുക്കലിന്റെ
ചികിത്സാ ശാസ്ത്ര  ലാഘവമായും......

വരിക നമുക്കീ-
വികൃത പ്രതിഫലനക്കണ്ണാടികള്‍
തച്ചുടച്ചിന്നിനെ കാണാം
ഇന്നിന്‍റെ നേരിനെ കാണാം .....






Friday, January 11, 2013

പ്രണയകാലം...........




പ്രിയതേ
മറന്നൊരാ ഗാനവുമായാരോ
ഓര്‍മ്മ തന്‍ തീരത്ത്
മഴ നനയുന്നു ......

നമ്മളാം കരകള്‍ക്ക്

നടുവിലൂടെത്രയോ
നാളുകള്‍ നീളെയൊഴുകി-
ക്കടന്നു പോയെങ്കിലും

ചെന്നു ചേര്‍ന്നുള്ളൊരാ

കടലിന്‍റെ ആഴങ്ങള്‍
തിരികെയയക്കുന്നു
പിന്നെയും പെയ്യുവാന്‍ .....

കുളിരില്ലയെങ്കിലും

കുളിരാര്‍ന്നൊരോര്‍മ്മ തന്‍
പ്രണയകാലത്തിലേക്കൊരു-
മാത്രയെങ്കിലും
പറന്നുകൂടേ....

നനയില്ലയെങ്കിലും

നനവാര്‍ന്നൊരോര്‍മ്മ തന്‍
പെരുമഴക്കാലം
നനഞ്ഞു കൂടേ....

പിന്നെ

അറിയാതെയെങ്കിലും,
നമ്മള്‍ക്കു നമ്മളെ-
പിരിയുവാന്‍ വയ്യെന്ന്,
നമ്മളറിയാതെയെങ്കിലും
പറഞ്ഞു കൂടേ....

മീശയുടെ ശ

മീശ പിരിച്ചു പിരിഞ്ഞു നമ്മൾ മീശ പിരിച്ചു പിരിച്ചൂ..... മൂക്കേൽ തൊട്ടു കളിച്ചൂ പിന്നെ മീശ വടിച്ചു കളഞ്ഞൂ.... ആഞ്ഞൂ പിടിച്ചു വലിച്ചൂ ...